About Blogs

ആമുഖം

ഓരോ കാലഘട്ടത്തിലും പഴയരീതികളെ മുഴുവന്‍ തുടച്ചുനീക്കാന്‍‍ കെല്‍പ്പുള്ള ഒരു പുതിയ സാങ്കേതികവിദ്യ ഉദയം ചെയ്യാറുണ്ട്‌. അങ്ങനെ ഒന്നായിരുന്നു അച്ചടി. പുതിയ സാങ്കേതികവിദ്യ കാര്യങ്ങളെല്ലാം എളുപ്പമാക്കുക മാത്രമല്ല ചെയ്യുന്നത്‌; അതു വരെ കാണാത്ത സാഹിത്യ സാംസ്കാരിക രൂപങ്ങളുമായാണതിന്റെ വരവ്‌. അച്ചടിയുടെ കൊണ്ടുവന്നവയാണ് പത്രങ്ങള്‍, കഥകള്‍, നോവലുകള്‍, ലേഖനങ്ങള്‍, ജീവചരിത്രങ്ങള്‍, യാത്രാവിവരണം - ഒക്കേയും നാളതുവരേയും ഓര്‍ത്തുവയ്ക്കാനെളുപ്പമുള്ള കാവ്യങ്ങളായി മാത്രം എല്ലാം ശീലിച്ചവരുടെ മുന്നിലേയ്ക്ക്‌.

പ്രമുഖരായ ഏതാനും ആളുകളുടെ പ്രസിദ്ധീകരണങ്ങള്‍ എളുപ്പത്തില്‍, താരതമ്യേന കുറഞ്ഞ ചെലവില്‍ അനേകം പേരുടെ അടുത്തെത്തിക്കാന്‍ അച്ചടി വഴിയൊരുക്കി. എന്നാല്‍ ഇന്റര്‍നെറ്റ് ഒരു പടി കൂടി കടന്ന്, ഏതൊരാളെഴുതുന്നതും അനേകം വായനക്കാരുടെ അടുത്തെത്തിക്കുന്നു. അതിലുപരി, വായനക്കാരുടെ പ്രതികരണങ്ങള്‍ സുഗമമായി എഴുത്തുകാരനു തിരിച്ചെത്തിക്കാനും ഇന്റര്‍നെറ്റിലൂടെ സാദ്ധ്യമാണ്. ആശയവിനിമയം നടത്താന്‍ കടലാസും കയ്യെഴുത്തും ആവശ്യമില്ലാത്ത ഒരു പുതിയ രീതിയാണ്‌ കമ്പ്യൂട്ടറുകളും ഇന്റര്‍നെറ്റും നമുക്കു തന്നത്‌. അതുകൊണ്ട് ചിലവൊട്ടും തന്നെയില്ലാതെ ചെയ്യാവുന്നതായി പ്രസിദ്ധീകരണം എന്നത്.

അച്ചടിച്ച പുസ്തകങ്ങള്‍, പത്രങ്ങള്‍, റേഡിയോ, ടെലിവിഷന്‍ എന്നീ മാദ്ധ്യമങ്ങളിലൊന്നും സാദ്ധ്യമല്ലാത്ത മറ്റു ഗുണങ്ങളും ഇന്റര്‍നെറ്റില്‍ ഉണ്ട്. സ്വന്തം താല്‍പ്പര്യത്തിന്റേയും ആവശ്യത്തിന്റേയും അടിസ്ഥാനത്തില്‍ വായിച്ചറിയേണ്ട വിശദാംശങ്ങള്‍ തെരഞ്ഞെടുക്കാം എന്നതാണ് ഇതില്‍ ഏറ്റവും ആകര്‍ഷണീയമായത്. അതുപോലെത്തന്നെ, ദശലക്ഷക്കണക്കിനുള്ള പേജുകളില്‍നിന്നും തങ്ങള്‍ക്കാവശ്യമുള്ള കൃത്യമായ വിവരങ്ങള്‍ ഞൊടിയിടയില്‍ തപ്പിയെടുക്കാം; ആവശ്യമുള്ള ഭാഗങ്ങള്‍ ശേഖരിച്ചുവെക്കാം; ലോകത്തിന്റെ മറ്റുഭാഗങ്ങളിലുള്ള സുഹൃത്തുക്കള്‍ക്ക് ഉടനടി അയച്ചുകൊടുക്കാം. എന്നാല്‍, കടലാസില്‍ ഒരിക്കല്‍ തയ്യാറാക്കിയത് സാഹചര്യം മാറുന്നതിനനുസരിച്ച് അപ്പപ്പോള്‍ തിരുത്തിയെഴുതുവാന്‍ കഴിയില്ല. കൂടാതെ, കടലാസില്‍ സന്നിവേശിപ്പിക്കാനാവാത്ത വീഡിയോയും ശബ്ദവും ഇന്റര്‍നെറ്റില്‍ നിഷ്പ്രയാസം ഉള്‍ക്കൊള്ളിക്കാം.

കമ്പ്യൂട്ടറും അതിന് ഇന്റര്‍നെറ്റ് കണക്ഷനും ഉള്ള ആര്‍ക്കും ഇന്റര്‍നെറ്റിലെ പേജുകള്‍ വായിക്കാം. കമ്പ്യൂട്ടറിന്റെ സ്വാഭാവിക ഭാഷ ഇംഗ്ലീഷ് ആയതുകൊണ്ട്‌ ഇന്റര്‍നെറ്റില്‍ ഇംഗ്ലീഷ് വായിക്കാന്‍ കൂടുതലൊന്നും ചെയ്യേണ്ടതില്ല. ഇംഗ്ലീഷ് പോലെ തന്നെ, ലോകത്തിലെ ബാക്കിയെല്ലാ ഭാഷകളും കമ്പ്യൂട്ടറില്‍ കാണാന്‍ തുടങ്ങിയത് വളരെ അടുത്താണ്. അതിനുവേണ്ടി മൈക്രോസൊഫ്റ്റ് അടക്കമുള്ള കമ്പനികളും ഭാഷാപണ്ഡിതരും ചേര്‍ന്ന്‌ ‘യുണീക്കോഡ്’ എന്ന ഒരു സ്റ്റാന്‍ഡേര്‍ഡ് ഉണ്ടാക്കിയിട്ടുണ്ട്‌. കമ്പ്യൂട്ടര്‍ എന്തിനെയും മനസ്സിലാക്കുന്നത്‌ സംഖ്യകളായിട്ടാണ്. അക്ഷരങ്ങളേയും അങ്ങനെ തന്നെ. അതായത്‌ ഒരോ ഇംഗ്ലീഷ് അക്ഷരത്തിനും ഓരോ സംഖ്യ. A-ക്ക്‌ 65, B-ക്ക്‌ 66 എന്നിങ്ങനെ. എന്നാലാകട്ടെ ഈ സ്റ്റാന്റേഡ് ഇംഗ്ലീഷിനു മാത്രമേ ഉണ്ടായിരുന്നുള്ളൂ. യുണീക്കോഡെന്ന സ്റ്റാന്റേഡിലൂടെ, മലയാളം ഉള്‍പ്പടെയുള്ള എല്ലാ ഭാഷകളിലെ അക്ഷരങ്ങള്‍ക്കും നിശ്ചിത അക്ഷരസംഖ്യ നിശ്ചയിച്ചിരിക്കുന്നു. മലയാളം ‘അ’കാരത്തിന് 3333, 'ആ’കാരത്തിന് 3334 എന്നിങ്ങനെ.

അക്ഷരസംഖ്യ മാത്രം പോര മലയാളം കമ്പ്യൂട്ടറില്‍ കാണാന്‍; അക്ഷരരൂപവും വേണം. ഈ അക്ഷരരൂപങ്ങളുടെ പട്ടികയാണ് ഫോണ്ട് എന്നറിയപ്പെടുന്നത്‌. യുണീക്കോഡ് വ്യവസ്ഥ അനുസരിക്കുന്ന ഫോണ്ടില്‍ 3333 എന്നെഴുതിയതിനു നേരെ, ‘അ’ എന്ന രൂപം കൊടുത്തിരിക്കും. ഒരു ലേഖനത്തില്‍ 3333 എന്ന സംഖ്യ കണ്ടാല്‍ കമ്പ്യൂട്ടര്‍, ഫോണ്ടെന്ന പട്ടികയില്‍ നിന്നും ‘അ’ എന്ന രൂപം കാണിക്കുന്നു. ഇങ്ങനെയാണ് കമ്പ്യൂട്ടറുകളില്‍ മലയാളം തെളിയുന്നത്‌. ഈ വ്യവസ്ഥ പുതിയതായതുകൊണ്ടുതന്നെ, യുണീക്കോഡ് ഫോണ്ടുകള്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഉണ്ടാവണമെന്നില്ല. യുണിക്കോഡ് വ്യവസ്ഥ അനുസരിക്കുന്ന ഫോണ്ടുകള്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ കോണ്‍ഫിഗര്‍ ചെയ്യുക വളരെ എളുപ്പമാണ്. അഞ്ജലി, രചന എന്നിവയാണ് ഇപ്പോള്‍ പ്രചാരം നേടിയിരിക്കുന്ന മലയാളം യുണീക്കോഡ് ഫോണ്ടുകള്‍. അവയിലേതെങ്കിലും ഡൌണ്‍ലോഡ് ചെയ്ത്‌ കമ്പ്യൂട്ടറില്‍ ഫോണ്ടുകളെടുത്തു വച്ചിരിക്കുന്നിടത്തിടുകയേ വേണ്ടൂ.

ഇന്റര്‍നെറ്റിലെ വായന പുസ്തകവായനയില്‍ നിന്നും അല്പം വ്യത്യസ്തമായ രീതിയിലാണ്. ഇന്റര്‍നെറ്റിനെ വളരെ വലിയ ഒരു പുസ്തകത്തോടുപമിക്കാം. ഓരോ പേജും പല കമ്പ്യൂട്ടറുകളിലായി പരന്നു കിടക്കുന്ന പുസ്തകം. ഓരോ പേജും വായിച്ചു കഴിഞ്ഞതിനു ശേഷം മറിക്കുകയല്ല ഇവിടെ ചെയ്യുന്നത്‌. പകരം, നമുക്ക്‌ ആവശ്യം എന്നു തോന്നുന്നതിനെ പറ്റി കൂടുതലറിയാനായി ഹൈലൈറ്റ് ചെയ്തിരിക്കുന്നിടത്ത്‌ ക്ലിക്ക്‌ ചെയ്യുകയാണ്. ഉടനെ നമ്മളാവശ്യപ്പെട്ട വിവരങ്ങള്‍ ഉള്‍പ്പെടുന്ന അടുത്ത പേജ്‌ സ്ക്രീനില്‍ തെളിയുന്നു.

വായിക്കാനെന്നപോലെ കമ്പ്യൂട്ടറില്‍ മലയാളം എഴുതാനും എളുപ്പമാണ്. അതിനുവേണ്ടിയുള്ള പല പ്രോഗ്രാമുകളും ഇന്ന്‌ ലഭ്യമാണ്. ടൈപ്പിങ് പഠനകേന്ദ്രങ്ങള്‍ പഠിപ്പിക്കുന്ന മലയാളം ടൈപ്പിങ് രീതിയേക്കാള്‍ ‘മംഗ്ലീഷ്’ രീതിക്കാണ് പ്രചാരം കൂടുതല്‍. മംഗ്ലീഷ് രീതിയില്‍, ഇംഗ്ലീഷ് കീബോര്‍ഡില്‍ V I R A L എന്നെഴുതിയാല്‍ കമ്പ്യൂട്ടറില്‍ ‘വിരല്‍’ എന്നു വന്നോളും.

എഴുതേണ്ട മലയാളവാക്കുകള്‍ക്കു സമാനമായി ഇംഗ്ലീഷ് അക്ഷരങ്ങള്‍ ഉപയോഗിച്ച് ടൈപ്പുചെയ്യുന്ന മംഗ്ലീഷ് രീതിയെ ശാസ്ത്രീയമായി ലിപിമാറ്റം അഥവാ Transliteration എന്നു പറയുന്നു. ലിപിമാറ്റം തന്നെ പല രീതിയിലും ആവാം. ഇപ്പോള്‍ മലയാളത്തില്‍ ഏറ്റവും പ്രചാരത്തിലുള്ള ലിപിമാറ്റരീതി ‘മൊഴി’ എന്ന വ്യവസ്ഥയാണ്. 1998 മുതല്‍ പ്രചാരത്തിലുള്ള മൊഴിയില്‍ മലയാളി സ്വാഭാവികമായി ലിപിമാറ്റം ചെയ്യുന്ന രീതി തന്നെയാണ് സ്വീകരിച്ചിരിക്കുന്നത്‌. അതുകൊണ്ട്‌ ആര്‍ക്കും ‘മൊഴി’ സമ്പ്രദായം വളരെ കുറഞ്ഞ സമയം കൊണ്ട് പഠിക്കാവുന്നതേ ഉള്ളൂ.

ബ്ലോഗുകള്‍

എന്താണ് ബ്ലോഗുകള്‍ എന്നത്‌ കൊണ്ടുദ്ദേശിക്കുന്നത്‌?

ഇന്റര്‍നെറ്റില്‍ നമ്മളോരുരത്തര്‍ക്കുവേണ്ടിയും ഒരോരോ പേജുകള്‍ നീക്കിവെച്ചതായി സങ്കല്‍പ്പിക്കൂ. ഈ പേജുകളില്‍ നമുക്കോരോരുത്തര്‍ക്കും ഇഷ്ടമുള്ളത്‌ പ്രസിദ്ധീകരിക്കാം. എഴുതുക മാത്രമല്ല ചിത്രങ്ങളും, ശബ്ദങ്ങളും ചെറിയ വീഡിയോ ക്ലിപ്പിങ്ങുകളുംകളും സൂക്ഷിക്കാം. വായനക്കാര്‍ക്ക്‌ ഉടന്‍ അഭിപ്രായങ്ങളെഴുതാം. ആര്‍ക്കും വന്നിതെല്ലാം വായിക്കാം; അവിടേനിന്ന്‌ അഭിപ്രായമെഴുതിയ ആളുടെ പേജിലെത്താം. ഇതെല്ലാം ഒരു ഇ-മെയില്‍ അയക്കുമ്പോലെ ലളിതം. ഇതാണ് ബ്ലോഗുകള്‍. അതില്‍ പ്രതിപാദിക്കുന്ന വിഷയങ്ങള്‍ക്കനുസരിച്ച്‌ നമ്മുടെ ലേഖനങ്ങളെ തരംതിരിച്ചു വയ്ക്കാം. തെരെഞ്ഞെടുത്തവരെ മാത്രം അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ അനുവദിക്കാം. സ്വന്തം ബ്ലോഗില്‍ അഭിപ്രായമെഴുതല്‍ പരിപൂര്‍ണമായും നിരോധിക്കാം; നിബന്ധനകള്‍ ഒന്നുമില്ല. ബ്ലോഗുകളുടെ ലളിതമായ പ്രവര്‍ത്തനരീതിയും അവിടത്തെ സ്വാതന്ത്ര്യവും സാധാരണജനങ്ങളെ പെട്ടന്നാകര്‍ഷിച്ചു; ബ്ലോഗുകള്‍ വളരെ പോപ്പുലറായി. ഇന്ന്‌, ഇന്റര്‍നെറ്റിലെഴുതപ്പെടുന്ന വാക്കുകളുടെ മൂന്നിലൊന്ന്‌ ബ്ലോഗുകളിലാണ്. സന്ദര്‍ശകര്‍ കൂടുന്തോറും, വായനക്കാരെഴുതുന്ന അഭിപ്രായങ്ങളിലൂടെ ഒരു കൂട്ടായ്മ വളരുന്നു.

ഇത്രയുമൊക്കെ സൗകര്യത്തോടെ ബ്ലോഗുകളെ, നിങ്ങളുടെ സ്വന്തം വെബ്‌ ഡയറിക്കുറിപ്പുകള്‍ ആയോ, ഒരു മാസിക/ആഴ്ച്ചപ്പതിപ്പ്‌ ആയോ ഉപയോഗിക്കാം. തികച്ചും സ്വതന്ത്രവും വ്യക്തിയിലധിഷ്ഠിതവുമാണ്‌ ബ്ലോഗുകള്‍ എന്നതുകൊണ്ടുതന്നെ വ്യവസ്ഥിതിക്കെതിരെ പ്രതികരിക്കാനുള്ള ഒരു മുഖ്യോപാധിയായും ബ്ലോഗുകള്‍ ഉപയോഗിക്കപ്പെടുന്നു. യുദ്ധകാലത്തെ ഇറാഖില്‍ നിന്നുള്ള ബ്ലോഗുകളും അമേരിക്കന്‍ രാഷ്ട്രീയ ബ്ലോഗുകളും ലോകശ്രദ്ധനേടിയതാണു്.

എന്തായാലും, ടീവിയിലും സിനിമയിലും വല്ലപ്പോഴുമുള്ള പത്രം വായനയിലും മാത്രമായി ഒതുക്കി നിര്‍ത്തുന്ന ഭാഷയെ ഏറെ ക്രിയാത്മകമായി അവതരിപ്പിക്കുന്നു എന്നതാണു് മലയാളം ബ്ലോഗുകളുടെ പ്രസക്തി.

അപ്പോള്‍ മലയാളവേദി, പുഴ.കോം തുടങ്ങിയ സൈറ്റുകളുമായുള്ള വ്യത്യാസം എന്താണ്?

ഒരേസമയം തികച്ചും വ്യക്തിപരവും, എന്നാല്‍ ഒരു കൂട്ടായ്മ ഉണ്ടാക്കുന്നതുമായ രണ്ടു സ്വഭാവങ്ങള്‍ കൊണ്ട്‌, ബ്ലോഗുകളെ ഒരു വെബ്‌സൈറ്റിന്റേയും ഡിസ്കഷന്‍ ബോര്‍ഡിന്റേയും സങ്കരമായി മനസ്സിലാക്കാവുന്നതാണ്. ഇന്റര്‍നെറ്റില്‍ സംവാദങ്ങള്‍ക്ക്‌ വേണ്ടി പ്രത്യേകം നീക്കിവച്ചിരിക്കുന്ന പേജുകളെയാണ് ഡിസ്കഷന്‍ ബോര്‍ഡ് എന്ന്‌ പറയുന്നത്‌. അതിന്റെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്‌ ഒന്നോ രണ്ടോ മോഡറേറ്റര്‍മാരായിരിക്കും. ബാക്കിയുള്ളവര്‍ അവിടെ വന്ന്‌ സാമൂഹിക പ്രസക്തിയുള്ളകാര്യങ്ങളെ പറ്റി അഭിപ്രായവും നിര്‍ദ്ദേശങ്ങളും വയ്ക്കുന്നു. അതിനു മറുപടിയായി പലരും സ്വന്തം വീക്ഷണങ്ങള്‍ പങ്കുവയ്ക്കുന്നു. മലയാളവേദി, ചിന്ത തുടങ്ങിയവ ഇതിന് നല്ല ഉദാഹരണങ്ങളാണ്. ഡിസ്കഷന്‍ ബോര്‍ഡിലെ ലേഖനങ്ങള്‍ മോഡറേറ്ററുടെ ഉടമസ്ഥതയിലാണ്‌. ഏത്‌ തള്ളണം ഏത്‌ കൊള്ളണം എന്നത്‌ ഈ മോഡറേറ്റര്‍ പിന്തുടരുന്ന മൂല്യവ്യവസ്ഥയെ ആശ്രയിച്ചിരിക്കുന്നു. എന്നാല്‍, സ്ഥിരവായനക്കാര്‍ക്ക്‌ വേണ്ടി ഒരു വ്യക്തിത്വം ഏതൊരു ഡിസ്കഷന്‍ ബോര്‍ഡിനും പ്രദശിപ്പിക്കാനുണ്ട്‌. അതിനുവേണ്ടി മോഡറേറ്ററുണ്ടാക്കിയ ഒരു ചട്ടക്കൂടവിടെയുണ്ട്‌. അവിടെയെഴുതുന്നവര്‍ എഴുതുന്നത്‌ മോഡറേറ്ററുടെ ചട്ടക്കൂടില്‍ ഒതുങ്ങുന്ന രീതിയിലാണ്‍. പത്രം, ആഴ്ച്ചപ്പതിപ്പുകള്‍ തുടങ്ങി വിവിധയിനം അച്ചടി മാധ്യമങ്ങളിലും സംഭവിക്കുന്നത്‌ ഇതുതന്നെ. അതേസമയം ബ്ലോഗുകള്‍ക്ക്‌ മോഡറേറ്റര്‍ ഇല്ല. ഇത്‌ എഴുതാന്‍ പാടില്ല; ഇന്നതാണ്‌ എഴുതേണ്ടത്‌ എന്നു എഴുത്തുകാരനെ നിര്‍ബന്ധിക്കുന്ന ഒരു പ്രക്രിയയും അവിടെയില്ല. ബ്ലോഗുകളിലെ ഈ അരാചകത്വം ക്രിയേറ്റിവിറ്റിയെ വളരെ പ്രോല്‍സാഹിപ്പിക്കുന്നു. എന്നാല്‍ ഡിസ്കഷന്‍ ബോര്‍ഡുകള്‍ വളരെ നന്നായി നിര്‍വഹിക്കുന്ന സംവാദം എന്ന പ്രക്രിയ വായനക്കാരെഴുതുന്ന കമന്റുകളിലൂടെ ബ്ലോഗുകളില്‍ സാധ്യവുമാണ്.

ആരൊക്കെയാണ് ഇക്കാലത്ത്‌ ബ്ലോഗ് ചെയ്യുന്നത്‌?

വൈവിധ്യമേറിയ ഒരുപാടു വിഷയങ്ങളില്‍ പലഭാഷകളിലായി അനവധി ബ്ലോഗുകളുണ്ടു്. മലയാളത്തിലും എകദേശം ആയിരത്തിനടുത്ത്‌ ബ്ലോഗുകളുണ്ടു്. ഒരു ദിവസം 100നടുത്ത്‌ ബ്ലോഗ്‌ പോസ്റ്റുകള്‍‍ എന്നനിലയ്ക്കാണ് ഇന്നത്തെ മലയാളം ബ്ലോഗുകളുടെ വളര്‍ച്ച.

സാഹിത്യകാരനായ മേതില്‍ രാധാകൃഷ്ണന്‍‍ മുതല്‍ വീട്ടമ്മമാര്‍ മുതല്‍ സാധാരണ കര്‍ഷകര്‍ വരെ ബ്ലോഗിങ്ങില്‍ സജീവമാണ്. നിങ്ങള്‍ നിര്‍ബന്ധമായും ചെന്നു നോക്കേണ്ട ബ്ലോഗുകളാണ്, ഉമേഷിന്റെ ഗുരുകുലം, വിശാലമനസ്കന്റെ കൊടകരപുരാണം, കര്‍ഷകന്റെ ഒരു കര്‍ഷകന്‍ സംസാരിക്കുന്നു എന്നിവ. http://bloglokam.org , http://www.thanimalayalam.org, എന്ന സൈറ്റുകളില്‍ ‍ പുതുതായി ഉണ്ടാവുന്ന ബ്ലോഗുകള്‍ അപ്പപ്പോള്‍ തന്നെ ലിസ്റ്റ് ചെയ്യപ്പെടുന്നു. അവിടെ വിവിധ കാറ്റഗറിയിലുള്ള ബ്ലോഗുകള്‍ തിരഞ്ഞെടുത്ത്‌ വായിക്കുകയും ആവാം.

പത്രപ്രവര്‍ത്തകരും, സാഹിത്യകാരന്മാരും, ഐ.ടി മേഖലയിലെ പ്രൊഫഷണലുകളും, ചിത്രകാരന്മാരും, മിതമായ രീതിയില്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കുവാന്‍ അറിയുന്ന മറ്റുപല തരക്കാരും മലയാളത്തില്‍ എഴുതുന്നുണ്ടു്. ദുബായില്‍ നിന്നുള്ള ദേവന്‍‍ ആരോഗ്യപരിപാലനത്തിനുള്ള കുറിപ്പുകളാണു് മലയാളത്തില്‍ എഴുതുന്നതു്. സ്വന്തം കഥകള്‍ക്കു ചിത്രങ്ങള്‍ വരച്ചു സ്വയം പ്രസിദ്ധീകരിക്കുന്ന രാജീവും യൂ.ഏ.യീയില്‍ നിന്നു തന്നെ. സചിത്രലേഖനങ്ങള്‍ എഴുതുന്ന തുളസിയും കുമാറും കേരളത്തില്‍ നിന്നുള്ളവരാണു്. അക്ഷരശ്ലോകം, ഭാരതീയഗണിതം, ജ്യോതിശാസ്ത്രം, ഭാഷാശാസ്ത്രം എന്നിവയെക്കുറിച്ചെല്ലാം എഴുതുന്ന ഉമേഷ് അമേരിക്കയില്‍ ഐ.ടി പ്രൊഫഷനലാണു്. കേരളത്തിന്റെ കാര്‍ഷികപ്രശ്നങ്ങളെ കുറിച്ചു വിദഗ്ദമായ കാഴ്ചപ്പാടുകളുള്ള ചന്ദ്രശേഖരന്‍ നായര്‍ കേരളത്തില്‍ നിന്നാണു്. സ്മാര്‍ട്ട് സിറ്റിയെ കുറിച്ചു ഈയിടെ സമകാലിക മലയാളം വാരിക പ്രസിദ്ധീകരിച്ച സംവാദം ചെന്നൈയില്‍ നിന്നുള്ള ബെന്നി അദ്ദേഹത്തിന്റെ ബ്ലോഗിലേയ്ക്കായി തയ്യാറാക്കിയതായിരുന്നു. ഭാഷാശാസ്ത്രം, ചരിത്രം, രാഷ്ട്രീയം, കാര്‍ട്ടൂണുകള്‍, കവിതകള്‍, കഥകള്‍, നര്‍മ്മം, ഓര്‍മ്മക്കുറിപ്പുകള്‍, ഫോട്ടോഗ്രാഫി, മലയാളം ബ്ലോഗുകള്‍ കൈകാര്യം ചെയ്യുന്ന വിഷയങ്ങള്‍ വളരെ വൈവിധ്യമേറിയതാണു്.

വിശ്വാസ്യത

പത്രങ്ങളുടേയും ആഴ്ചപതിപ്പുകളുടേയും വിശ്വാസ്യത ബ്ലോഗുകള്‍ക്കുണ്ടോ

ഒന്നാമത്‌, വാര്‍ത്ത്കള്‍ക്ക്‌ വേണ്ടി പൊതുവെ ആരും ബ്ലോഗുകളെ ആശ്രയിക്കാറില്ല. പകരം അനാലിസിസും ക്രിയേറ്റിവ് റൈറ്റിംഗുമാണ് ബ്ലോഗുകളുടെ തട്ടകം. അതായത്‌, പത്രങ്ങളുടെ ആഴ്ച്ചപ്പതിപ്പുകളോ, സപ്ലിമെന്റുകളോ ആയിട്ടുവേണം അവയെ താരതമ്യം ചെയ്യാന്‍.

മഞ്ഞപ്പത്രങ്ങളെ പോലെ തന്നെ, നാമമാത്രമായ തട്ടിപ്പ്‌ബ്ലോഗുകളും ഇന്നുണ്ടെന്ന കാര്യം മറച്ചുവയ്ക്കുന്നില്ല. അപ്പോള്‍, പത്രങ്ങളുടെ കാര്യത്തില് സെലക്ടീവാകുന്നതു പോലെ, ബ്ലോഗുകളുടെ കാര്യത്തിലും വായനക്കാരന്‍ സെലക്ടീവായേ തീരൂ. അതിനാണ് മുഖ്യധാരാപത്രങ്ങളെ എന്നപോലെ ബ്ലോഗ് പോര്‍ട്ടലുകളെ ബ്ലോഗ് വായനക്കാര്‍ ആശ്രയിക്കുന്നത്‌.

ഇനി ബ്ലോഗുകളുടെ വിശ്വാസ്യതയെ പറ്റി സംസാരിക്കുമ്പോള്‍ തിരിച്ചൊരു ചോദ്യത്തിനും വിചിന്തനത്തിനും പ്രസക്തിയുണ്ട്‌. പത്രങ്ങള്‍ക്കെങ്ങനെയാണ്‌ വിശ്വാസ്യതയുണ്ടാവുന്നത്‌? അവയുടെ വിശ്വാസ്യത ബ്രാന്‍ഡ്‌‌നേമിലൂടെയാണ്‌. തെറ്റായ വാര്‍ത്തകളെയെഴുതിയാല്‍ കാലക്രമത്തില്‍ ജനം അത്‌ തിരിച്ചറിയുന്നു; ആ ബ്രാന്‍ഡിന്റെ വിശ്വാസ്യത ചോര്‍ന്നുപോവുന്നു; അങ്ങനെ അവസാനം വായനക്കാരെ നഷ്ടപ്പെടുകയും ചെയ്യുന്നു.

ഇനി ബ്ലോഗിലേയ്ക്ക്‌... ഇന്റര്‍നെറ്റിലെ കമ്യൂണിക്കേഷനുകളെ പറ്റിയുള്ള ഇന്നത്തെ മാധ്യമങ്ങളുടെ പൊതുധാരണ ചാറ്റ്, ഇമെയില്‍ എന്നിവയുടെ സ്വഭാവത്തില്‍ നിന്നും കടംകൊണ്ടതാണ്‌. ഇന്റര്‍നെറ്റ് സംവാദങ്ങളെ അതുകൊണ്ട്‌ transient, casual എന്നീ വാക്കുകളാല്‍ അവതരിപ്പിക്കാനും തുടങ്ങി. എന്നാല്‍, ഒരു ബ്ലോഗ്‌ ഒരു SMS മെസേജ്‌ പോലെ എവിടേ നിന്നോ വന്ന്‌ എവിടേയ്ക്കോ പോയ്മ്‌ മറയുന്നവയല്ല. ഒരോ ബ്ലോഗിനും സ്ഥായിയായ വ്യക്തിത്വമുണ്ട്‌. ആ വ്യക്തിത്വമാണ്‌ അനേകം ബ്ലോഗുകള്‍ക്കുള്ളില്‍ നിന്നും അതിന്‌ വായനക്കാരെ നേടിക്കൊടുക്കുന്നത്‌. അതുകൊണ്ട്‌ തന്നെ പത്രങ്ങളിലേപ്പോലെ ബ്ലോഗിനും സൂക്ഷ്മമായി സൂക്ഷിക്കേണ്ട ബ്രാന്‍ഡ്‌ വാല്യൂ ഉണ്ട്‌. അബദ്ധപ്രസ്താവനകളിലൂടെ അത്‌ തകര്‍ക്കാന്‍ ബുദ്ധിയുള്ള ഒരു ബ്ലോഗറും ഒരുമ്പെടില്ല.

ഇതിനര്‍ത്ഥം മാഗസിനുകളേക്കാള്‍ മെച്ചം ബ്ലോഗുകള്‍ ആണെന്നാണോ?

ഇന്നത്തെ ട്രെന്റ് അത്‌ തന്നെയാണ് സൂചിപ്പിക്കുന്നത്ത്‌. ഭാവിയില്‍ അതങ്ങനെയാവും എന്നതില്‍ എനിക്ക്‌ സംശയവുമില്ല

വളരെ ചിട്ടവട്ടങ്ങളോടെ നടത്തിപ്പോരുന്നവ മാത്രമേ വിശ്വാസയോഗ്യമാവൂ എന്നത് ബാലിശമായ വാദമാണ്. എന്തുമേതും തന്നിഷ്ടം പോലെ എഴുതിപ്പിടിപ്പിക്കാമെന്ന് ആള്ക്കാര് ധരിച്ചു വച്ചിരിക്കുന്ന വിക്കിപ്പീഡിയയാണോ, അതോ റെഫറന്സിന് അവസാനവാക്കെന്ന് കരുതപ്പെടുന്ന എന്സൈക്ലോപീഡിയ ബ്രിറ്റാനിക്കയാണോ ഒപ്പത്തിനൊപ്പം എന്ന്‌ നേചര്‍ മാഗസിന്‍ നടത്തിയ ശാസ്ത്രീയപഠനങ്ങള്‍ കണ്ടെത്തിയതാണല്ലോ.

ബ്ലോഗുകള്‍ പത്രങ്ങളേക്കാള്‍ വിശ്വാസ്യതയില്‍ മികച്ചുനില്‍ക്കുന്നത്‌ അതിന്റെ ഫീഡ്‌ബാക്‌ സിസ്റ്റത്തിലാണ്‌. തിരഞ്ഞെടുക്കപെടുന്ന അപൂര്‍വ്വം പ്രതികരണങ്ങളേ പത്രങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെടുന്നുള്ളൂ. ഉണ്ടായിപ്പോയ തെറ്റുകള്‍ തിരുത്തപ്പെടുന്ന സംഭവങ്ങള്‍‍ നാമമാത്രമാണ്. അതിനാല്‍ പത്രങ്ങളുടെ ഫീഡ്‌ബാക്ക്‌ സിസ്റ്റം അതിന്റെ വായനക്കാരുടെ എണ്ണം മാത്രമണ്‌. എന്നാല്‍ ബ്ലോഗ്ഗ്‌സംസ്കാരത്തിലാവട്ടെ, കമന്റുകളിലൂടെ ആര്‍ക്കും ഒരു ലേഖനത്തെപറ്റി അഭിപ്രായെമെഴുതാം, ഏതു ബ്ലോഗ്‌ വായനക്കാരനും ലേഖനത്തോടൊപ്പം ആ അഭിപ്രായങ്ങളും വായിക്കാം. ചുരുക്കത്തില്‍ പത്രങ്ങളേക്കാള്‍ കാര്യക്ഷമമായ ഫീഡ്‌ബാക്‌ സിസ്റ്റമാണ്‌ ബ്ലോഗുകളുടേത്‌ എന്നുപറയാം. ഫീഡ്‌ബാക്കിലുള്ള ഈ കാര്യക്ഷമതയാണ്‌, ബ്ലോഗുകള്‍ക്ക്‌ പത്രങ്ങളേക്കാള്‍ വിശ്വാസ്യത തരുന്നത്‌.

ബ്ലോഗിലെ തെറ്റ് ഒരിക്കല് തിരുത്തിയാല്, പിന്നെ ആ ലേഖനം വായിക്കുന്ന ആര്ക്കും ആ തിരുത്ത് ലഭ്യമാണ്. പത്രങ്ങള്ക്കുള്ള ഒരു പരിമിതിയും ഇതാണ്. ഇന്നത്തെ പത്രത്തില് കടന്നു കൂടിയ തെറ്റ് നാളത്തെ പത്രത്തിലാണ് തിരുത്തപ്പെടുക. അപ്പോള് കുറേക്കാലം കഴിഞ്ഞ് ഇന്നത്തെപ്പത്രം മാത്രം നോക്കുന്നയാളിന് ആ തിരുത്ത് ലഭ്യമാകുന്നില്ല.

മാധ്യമത്തിന്റെ പ്രത്യേകതകൊണ്ടാവാം, റഫറന്‍സുകള്‍ക്ക്‌ വേണ്ടത്ര പ്രാധാന്യം കൊടുക്കാ‍ന്‍ പത്രങ്ങള്‍ ശ്രദ്ധിക്കാറില്ല. എന്നാല്‍, ബ്ലോഗ്‌ സംസ്കാരത്തില്‍, റഫറന്‍സുകള്‍ക്ക്‌ വളരെ പ്രാധാന്യമുണ്ട്‌. അതും വിക്കിപീഡിയ, ബിബിസി തുടങ്ങി അറിയപ്പെടുന്ന സൈറ്റുകളിലേയ്ക്കുള്ളതിന്. HTML എന്ന ഇന്റര്‍നെറ്റിന്റെ അടിസ്ഥനഭാഷ, ഇത്തരം ലിങ്കിങ്ങിന്‌ വളരെ സഹായിക്കുന്നു.

ചില സന്ദര്‍ഭങ്ങളില്‍, ‘സംഭവ സ്ഥലത്ത്’ പത്രറിപ്പോര്ട്ടര് ഉണ്ടാവാനുള്ള സാധ്യതെയെക്കാളേറെയാണ് ബ്ലോഗര് ഉണ്ടാവാനുള്ള സാധ്യത. മിനി-മൈക്രോസോഫ്റ്റ് ബ്ലോഗ് എന്ന അജ്ഞാത മൈക്രോസോഫ്റ്റ് ജീവനക്കാരന്റെ ബ്ലോഗ് ഒരുദാഹരണമാണ്. മൈക്രോസോഫ്റ്റ് മാനേജ്മെന്റിനെ വിമര്ശിക്കുന്നതില് മുമ്പന്തിയിലാണ് ഇദ്ദേഹം. ഒരു പത്രലേഖകനു സാധ്യമാകാത്ത കാര്യമാണ് ഇദ്ദേഹം ചെയ്യുന്നത്. പത്രങ്ങള് വരെ, പലപ്പോഴും ഇദ്ദേഹത്തെ ഉദ്ധരിച്ചാണ് മൈക്രോസോഫ്റ്റ് രഹസ്യങ്ങള് റിപ്പോര്ട്ട് ചെയ്യുന്നത്. അതുപോലെ തന്നെ, യുദ്ധഭൂമിയില്‍ നിന്നുള്ള റിപ്പോര്‍ട്ടിങ്ങ്‌.

നാളത്തെ മാധ്യമങ്ങള്‍

നാളെ ബ്ലോഗുകളുടെ ലോകത്തേയ്ക്കുള്ള കുടിയേറ്റം എങ്ങനെയായിരിക്കും എന്നതിനെ പറ്റി എന്തെങ്കിലും ചിന്തകള്‍?

ഇന്നത്തെ മലയാളം പ്രിന്റ്‌ മീഡിയയില്‍ അധികം വെറൈറ്റിയില്ല. മാതൃഭൂമി, കലാകൗമുദി, മലയാളം വാരിക എന്നയിനം ഒരു ചട്ടക്കൂട്‌ അല്ലെങ്കില്‍ മനോരമ, മംഗളം, രാഷ്ട്രദീപിക എന്നയിനവും. എന്നാലീ ചട്ടക്കൂടുകള്‍ക്ക്‌ പുറത്തൊക്കെയും അനുവാചകരുണ്ട്‌. അവര്‍ക്കുവേണ്ടി ഇന്നാളുവരെ ആരെങ്കിലും എഴുതിയിരുന്നുണ്ടായിരുന്നെങ്കില്‍ തന്നേയും അതൊന്നും അവരിലെത്തിയിട്ടില്ല. ബ്ലോഗുകള്‍ അത്‌ തിരുത്തുകയാണ്‌. അതുകൊണ്ടാണ്‌ ഇപ്പോഴത്തെ അഴ്ചപ്പതിപ്പ്‌പ്രസ്ഥാനത്തേക്കാള്‍ ശക്തിയും വ്യാപ്തിയുമുള്ളൊരു മീഡിയമായി മലയാളം ബ്ലോഗുകള്‍ മാറും എന്ന്‌ കരുതപ്പെടുന്നത്‌.

ഇന്ന്‌ മലയാളത്തെ പറ്റി കൂടുതല്‍ നൊസ്റ്റാള്‍ജിയയും തന്മൂലം താല്പര്യവുമുള്ളവര്‍ മറുനാടന്‍ മലയാളികളാണ്. എന്നാലും പോപുലറായ ഒരു പ്രസിദ്ധീകരണം തുടങ്ങാനുള്ള പണച്ചിലവും മറ്റു ബുദ്ധിമുട്ടുകളും മൂലം എല്ലാവരും ആശ്രയിക്കുന്നത്‌ കേരളത്തില്‍ നിന്നു തന്നെയുള്ള പ്രസിദ്ധീകരണങ്ങളെയാണ്. ബ്ലോഗ്‌ മാഗസിനുകളും തുടങ്ങാന്‍ ചിലവൊട്ടും തന്നെയില്ലാത്തതിനാലും സാങ്കേതികതയുടെ കാര്യത്തില്‍ മറുനാടന്‍ മലയാളികള്‍ മുന്നില്‍ നില്‍ക്കുന്നതുകൊണ്ടും ബ്ലോഗ് പ്രസിദ്ധീകരണങ്ങളുടെ സിരാകേന്ദ്രം കേരളത്തിനു പുറത്തായിരിക്കും.

ഇന്ന്‌ പത്രങ്ങള്‍ നിര്‍വഹിക്കുന്ന ധര്‍മ്മങ്ങള്‍ മൂന്നാണ്: വാര്‍ത്ത, വിശകലനം, സാഹിത്യം. പടിഞ്ഞാറില്‍ നിന്നും വ്യത്യസ്തമായി സാഹിത്യമെഴുതി കാശുണ്ടാക്കുന്നവര്‍ മലയാളത്തില്‍ വിരലിലെണ്ണാവുന്നവരായതിനാല്‍ ബ്ലോഗുകളിലേയ്ക്ക്‌ കുടിയേറാന്‍ അവര്‍ക്ക് വളരെ എളുപ്പമാണ്. നേരത്തെ പറഞ്ഞ അധികം ബുദ്ധിമുട്ടില്ലാത്ത സാങ്കേതികത പഠിച്ചെടുക്കുകയേ വേണ്ടു.

എഴുതാനും വായിക്കപ്പെടാനും ആഗ്രഹമുള്ള, എന്നാല്‍ പ്രമുഖ ആഴ്ച്ചപതിപ്പുകളില്‍ സ്വന്തം കൃതികള്‍ പലവിധകാരണങ്ങളാല്‍ അച്ചടിച്ചുവരാത്ത അനേകം പേരിന്നുണ്ട്‌. അവരായിരിക്കും സാഹിത്യകാരില്‍ തന്നെ ആദ്യത്തെ ബ്ലോഗെഴുത്തുകാര്‍. താമസമില്ലാതെ ബ്ലോഗ് നിരൂപണങ്ങളും, ബ്ലോഗ്‌ മാഗസിനുകളും ബ്ലോഗ് ബുക്കുകളും പ്രത്യക്ഷപ്പെട്ടുതുടങ്ങും. ബ്ലോഗുകളുടെ ലോകത്തില്‍ അരാചകത്വമുണ്ട്‌; അത് ക്രിയേറ്റിവിറ്റിയെ സഹായിക്കുന്നു എന്ന്‌ നേരത്തെ പറഞ്ഞല്ലോ. അതോടൊപ്പം ബ്ലോഗുകളെ ഓര്‍ഗനൈസ് ചെയ്യാനുള്ള ശ്രമവും നടക്കേണ്ടതുണ്ട്‌. ഇതു രണ്ടും പരസ്പരപൂരകങ്ങളാണ്. ബ്ലോഗുകള്‍ എഴുത്തുകാരന് സമ്പൂര്‍ണ്ണസ്വാതന്ത്ര്യവും പ്രസിദ്ധീകരണത്തിനുള്ള സംവിധാനവും വാഗ്ദാനം ചെയ്യുമ്പോള്‍, ബ്ലോഗ്‌ മാഗസിനുകള്‍ വായനാക്കാരന്, പ്രത്യേകിച്ചും പുതിയ വായനക്കാരന്, ഒരു ഫോക്കസ് നല്‍കുന്നു; കൂടെ ഒരു പുതിയ വായനാനുഭവവും. ബ്ലോഗ് മാഗസിനുകള്‍ക്ക്‌ പലരീതിയില്‍ ബ്ലോഗ്‌ രചനകളെ അവതരിപ്പിക്കാം. ഉദാഹരണങ്ങള്‍: പ്രണയത്തെ കുറിച്ചുള്ള ഏറ്റവും നല്ല 100 ബ്ലോഗുകള്‍; ഇന്നത്തെ രാഷ്ട്രീയസ്ഥിതി മെച്ചപ്പെടുത്താനുള്ള വഴികള്‍.. കവിത ഇന്നലെ, ഇന്ന്‌.

സാഹിത്യകാരന്മാര്‍ക്ക്‌ ശേഷം ബ്ലോഗിലേയ്ക്ക്‌ ചേക്കേറുന്നവരാവും, രാഷ്ട്രീയവും സാംസ്കാരികവുമായ സംഗതികളെ വിശകലനം ചെയ്യുന്നവരും കലാനിരൂപകരും. ബ്ലോഗുകളില്‍ ബ്രാന്‍ഡുകളാവുന്നതോടെ വായനക്കാര്‍ കൂടുതലാശ്രയിക്കുക അവിടെ നിന്നുകിട്ടുന്ന വിശകലനങ്ങളെ ആയിരിക്കും. ഇപ്പോള്‍ അച്ചടിമാധ്യമത്തില്‍ ശ്രദ്ധയൂന്നിയിരിക്കുന്ന സംരംഭങ്ങളെല്ലാം തന്നെയും ബ്ലോഗുകളെയും ശ്രദ്ധിക്കേണ്ടതുണ്ട്‌. എവിടേയും വായനക്കാരുടെ എണ്ണമാണ് ശക്തി. ബ്ലോഗ് വായനക്കാരുടെ എണ്ണം കൂടി വരുംതോറും ‘മനോരമ’, മാതൃഭൂമി തുടങ്ങി വന്‍‌തോക്കുകളും പുഴ, ചിന്ത തുടങ്ങിയ ഇന്റര്‍നെറ്റ് പ്രസിദ്ധീകരണരംഗത്തെ കറുത്തകുതിരകളും ഒരുപോലെ ബ്ലോഗില്‍ ഒരു ബ്രാന്‍ഡ് നേം ഉണ്ടാക്കാന്‍ ശ്രമിക്കേണ്ടതുണ്ട്‌.