ഈ ഞായറാഴ്ചയുടെ നിർവൃതി
ഇന്ന് 2024 ജനുവരി 21 ഞായറാഴ്ച. രാവിലെ കുർബാനമദ്ധ്യേയുള്ള വചനപ്രഘോഷണം ഒഴിവാക്കി കുർബാന FF (ഫാസ്റ്റ് ഫോർവേഡ്) മോഡിൽ 9:30 ന് തീർത്ത് 9:30 മുതൽ 10:50 വരെ നീണ്ടുനിന്ന വികാരിയച്ചൻറ്റെ പ്രസംഗമാണ് ഇവിടുത്തെ പ്രതിപാദ്യവിഷയം.
എത്രയൊക്കെ പറഞ്ഞിട്ടും കുറേപ്പേർ ഇപ്പോളും പള്ളിയുടെ വരാന്തയിലും പടിഞ്ഞാറെ മുറ്റത്തും കുർബാന സമയത്ത് നിൽക്കുന്നതാണ് അച്ചനെ അസ്വസ്ഥനാക്കിയതെന്നാണ് അച്ചൻറ്റെ സംസാരത്തിൽ നിന്നും എനിക്ക് മനസ്സിലായത്. അതിൽത്തന്നെ ആരോ ചിലർ അവിടെ നിന്ന് മൊബൈലിൽ തോണ്ടിക്കളിച്ചുവെന്നത് അസ്വസ്ഥതക്ക് ആക്കം കൂട്ടുകയും ചെയ്തു.
അച്ചൻറ്റെ അസ്വസ്ഥതകൾ ഇടവകാംഗങ്ങളെ ബോധ്യപ്പെടുത്തിയ രീതിയെക്കുറിച്ചുള്ള ഒരു അവലോകനമാണ് ഈ കുറിപ്പ്. എൻറ്റെ നിരീക്ഷണങ്ങൾ നമ്പറിട്ടു താഴെ കൊടുക്കുന്നു.
പള്ളിക്കകത്തു 300 പേരെങ്കിലും ഉണ്ടായിരുന്നിരിക്കും. പടിഞ്ഞാറെ വരാന്തയിൽ അങ്ങേയറ്റം 50 പേർ എന്ന് കരുതുക. ആ 50 പേരോട് സംസാരിക്കുവാനുള്ള കാര്യം ബാക്കി 300 പേരെക്കൂടി പിടിച്ചിരുത്തി സംസാരിക്കേണ്ടത് അനിവാര്യമായിരുന്നോ എന്ന ചിന്തയാണ് എന്നിൽ ആദ്യം അങ്കുരിച്ചത്.
ഞാൻ അച്ചൻറ്റെ സ്ഥാനത്തായിരുന്നെങ്കിൽ അകത്തുണ്ടായിരുന്ന 300 പേരെയും വിട്ടിട്ട് പുറത്തുണ്ടായിരുന്ന 50 പേരിൽ ശ്രദ്ധ കേന്ദ്രീകരിക്കുമായിരുന്നു. ഈ 50 പേർ ആരൊക്കെയാണെന്ന് തിരിച്ചറിയുവാൻ ശ്രമിക്കുമായിരുന്നു. അവരുടെ വീടുകൾ സന്ദർശിച്ചു അവരുടെ ഭാഗം കേൾക്കാൻ ശ്രമിക്കുമായിരുന്നു.
2015 മുതലുള്ള എൻറ്റെ ഈ പള്ളിയിലെ അനുഭവത്തിൻറ്റെ വെളിച്ചത്തിൽ ഈ 50 പേർ ആരൊക്കയായിരിക്കുമെന്ന് എനിക്ക് ഒരു കണക്കുകൂട്ടലുണ്ട്. അമ്പതിൽ 30-35 പേർ അടൂർ തിരൂഹൃദയപ്പള്ളിയിൽ 10:30 am ന് പ്രഭാതഭക്ഷണം കൊടുക്കുന്നുവെന്ന് അറിവുള്ളവരും അത് പ്രതീക്ഷിച്ചു വന്നവരുമായിരിക്കാനുമാണ് എല്ലാ സാധ്യതയും. അവർ ഈ ഇടവകക്കാരോ ഈ സഭയിലെ അംഗങ്ങളോ ആകാൻ സാധ്യതയില്ല.
അമ്പതിൽ 15-20 പേർ നമ്മുടെ പള്ളിക്കാർ തന്നെയാവും. അവർ പള്ളിക്കുള്ളിലുള്ള കുടുംബാംഗങ്ങളെ കൊണ്ടുവരാനായി ഡ്രൈവറുടെ ജോലി ഏറ്റെടുത്തവരാകാനാണ് സാധ്യത. തിരുവനന്തപുരത്തുനിന്നോ എറണാകുളത്തുനിന്നോ മറ്റു പല ദൂരസ്ഥലങ്ങളിൽനിന്നോ രാത്രിയിൽ കുടുംബത്തോടൊപ്പം വീക്ക്എൻഡ് ആഘോഷിക്കാൻ എത്തിയവരാവും അവരിൽ പലരും. കുർബാന കഴിഞ്ഞ് കുഞ്ഞുങ്ങളുടെ സൺഡേസ്കൂളും കഴിഞ്ഞേ അവർക്ക് വീടുകളിൽ ചെന്ന് ഈ ദിവസം തുടങ്ങാൻ കഴിയുകയുള്ളു. മിക്കവാറും ഇന്ന് രാത്രിയിൽതന്നെ ജോലിസ്ഥലത്തേക്ക് മടക്കയാത്രയും ഉണ്ടാവും. ഇവർ ആരൊക്കെ നിർബന്ധിച്ചാലും പള്ളിയിൽ കയറില്ല. കാരണം കുളിച്ചിട്ടില്ല, പല്ലുതേച്ചിട്ടില്ല; ആ സ്ഥിതിയിൽ പള്ളിയിൽ കയറാൻ അവർ മടിക്കുന്നു. എനിക്ക് ഇവരോട് വലിയ ബഹുമാനമാണ്. പള്ളിക്കകത്ത് മുൻനിരയിലിരുന്ന് അച്ചൻറ്റെ ഗുഡ്ബുക്കിൽ ഇടം നേടാൻ ശ്രമിക്കുന്ന കപടഭക്തിക്കാരനായ എന്നേക്കാൾ എത്രയോ വലിയ ലെവലിലാണ് ഭാര്യയെയും മക്കളെയും പള്ളിയിലും സണ്ടേസ്കൂളിലും കൊണ്ടുവരാൻ വലിയ ത്യാഗങ്ങൾ അനുഷ്ഠിക്കുന്ന അവർ.
വീക്കെൻഡിൽ നാട്ടിൽ പോകുന്നതൊക്കെ കൊള്ളാം കാര്യങ്ങളൊക്കെ ഈമെയിലിൽക്കൂടിയും മൊബൈലിൽക്കൂടിയുമൊക്കെ കൈകാര്യം ചെയ്തോണമെന്ന നിർദ്ദേശത്തോടെയായിരിക്കും മേൽപ്പറഞ്ഞ ആളുകളെ അവരുടെ മേലുദ്യോഗസ്ഥർ വരാൻ അനുവദിച്ചത്. അവർ ചിലപ്പോൾ പള്ളിയുടെ വരാന്തയിൽ നിന്ന് മൊബൈൽ നോക്കിയെന്നിരിക്കും. അതും ബാവാ തിരുമേനിയുടെ മൊബൈൽ ഉപയോഗവുമായി താരതമ്യം ചെയ്യുന്നത് തികച്ചും അനുചിതമാണ്. It's certainly not an Apple-to-Apple comparison.
പുറത്തുനിന്നവർ കേൾക്കാനായി അകത്തു നിന്നവരെ ഒന്നര മണിക്കൂറോളം പിടിച്ചിരുത്തി സംസാരിച്ചത് ഏതു രീതിയിൽ ഗുണപരമായി മാറിയെന്നു ഒരു സെൽഫ് ഓഡിറ്റ് അച്ചൻ നടത്തണമെന്നാണ് എൻറ്റെ വിനീതമായ അഭിപ്രായം. പള്ളി പിരിഞ്ഞുകഴിഞ്ഞുള്ള ഞങ്ങളുടെ പരസ്പര ആശയവിനിമയത്തിൽ ഇതൊരു വെറുപ്പിക്കൽ പരിപാടി അല്ലെങ്കിൽ Wasteful Exercise ആയി മാറിയെന്ന അഭിപ്രായമായിരുന്നു കൂടുതലായി ഉയർന്നുകേട്ടത്.
ഇന്ത്യാ മഹാരാജ്യത്ത് അഭിപ്രായസ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്. എൻറ്റെ അഭിപ്രായം എൻറ്റെ സ്വകാര്യയിടത്ത് പങ്കുവെക്കുന്നുയെന്നേയുള്ളൂ. ശാന്തനച്ചൻ ഇതൊന്നും വ്യക്തിപരമായ വിമർശനങ്ങളായി എടുക്കില്ലായെന്നു എനിക്കുറപ്പുണ്ട്. ഇതിനുമുമ്പുണ്ടായിരുന്ന വികാരിയച്ചന്മാരുടെ സമയത്തും പള്ളിപ്പെരുനാൾ ചെമ്പെടുപ്പ് മുതലായവയെക്കുറുച്ച് ഈ സൈബറിടത്തിൽ വിമർശനങ്ങൾ ഞാൻ ഉന്നയിച്ചിട്ടുണ്ട്.
വാൽക്കഷണം:
പോയിൻറ്റ് 4-ൽ പറയുന്നതുപോലെയല്ല കാര്യങ്ങളെന്നാണ് ശാന്തനച്ചൻ ഇന്നലെ വൈകിട്ട് ടെലിഫോണിൽ സംസാരിച്ചപ്പോൾ പറഞ്ഞത്. വെളിയിൽ/വരാന്തയിൽ നിന്നവരെല്ലാം നമ്മുടെ പള്ളിയിലെ അംഗങ്ങളാണ്. ദൂരെസ്ഥലങ്ങളിൽ ജോലിചെയ്യുന്നവരായി ആരുംതന്നെയില്ലായിരുന്നുവെന്നും അച്ചൻ പറഞ്ഞു. ഇത് സംഗതികൾ കൂടുതൽ ദുരൂഹമാക്കുന്നു. ഞായറാഴ്ചദിവസം ഒരുങ്ങിക്കെട്ടി ഏതാനും കിലോമീറ്ററുകൾ താണ്ടി ദേവാലയത്തിലെത്തി ഞാൻ വരാന്തയിലേ നിൽക്കൂവെന്നു ചിലർ ശഠിക്കുന്നതിൻറ്റെ കാരണമെന്തായിരിക്കും! ഒരു പക്ഷെ അവരുടെ അനുഭവത്തിൽ പള്ളിക്കകത്തേക്കാൾ ദിവ്യശക്തി വരാന്തയ്ക്കാകുമോ! അങ്ങിനെയെങ്കിൽ ഈ അത്ഭുതം മറ്റുള്ളവരോടും പങ്കുവെയ്ക്കണ്ടേ? തിരുഹൃദയപ്പള്ളിയുടെ വരാന്തയിൽ നിന്നുള്ള പ്രാർത്ഥനയ്ക്കു കൂടുതൽ ഫലം കിട്ടുന്നുവെങ്കിൽ ഈ രഹസ്യം മറ്റു വിശ്വാസികളും അറിയേണ്ടതല്ലേ!